Sunday, February 20, 2011

ജമാഅത്തെ ഇസ്ലാമിയുടെ ആദർശം - 20.02.2011

ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശം 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി' എന്നതാണ്. മുഴുവന്‍ മുസ്ലിംകളുടെയും പ്രഖ്യാപിതാദര്‍ശം ഇതുതന്നെ. ലോകത്ത് നിയോഗിതരായ മുഴുവന്‍ ദൈവദൂതന്‍മാര്‍ക്കും ബോധനമായി ലഭിച്ചതും മറ്റൊന്നല്ല. നബി തിരുമേനിയെ അഭിസംബോധന ചെയ്ത് അല്ലാഹു അറിയിക്കുന്നു: "ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എ#ിക്കുമാത്രം വഴിപ്പെടുക എന്ന ബോധനം നല്‍കപ്പെട്ടുകൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൈവദൂതനെയും നാം നിയോഗിച്ചിട്ടില്ല.'' ( അല്‍ അംബിയാഅ്: 25)
നബിതിരുമേനി അരുള്‍ചെയ്യുന്നു: "ഞാനും എനിക്കുമുമ്പുള്ള ദൈവദൂതന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്‍മാരും അറബി ഭാഷയില്‍ ഇതേ വാചകമാണ് പറഞ്ഞിരുന്നത് എന്നല്ല ഇതിനര്‍ഥം. ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്.
ദൈവികവ്യവസ്ഥ 
പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.
എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?'' (അദ്ദഹ്റ്: 1)
എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?
ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.'' (അല്‍ അഅ്റാഫ്: 54)
"ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40)
"അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.'' (അല്‍ മാഇദ: 49)
"അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?'' (അല്‍ മാഇദ: 50)
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)
ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. "ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?'''(ആലു ഇംറാന്‍: 83)
ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ സദ്ഫലങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.
ആരാധനാരംഗം 
ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. "ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.'' (അശ്ശുഅറാഅ്: 6982)
നബിതിരുമേനി തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. "ഈ ലാത്തയുടെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ''(അന്നജ്മ്:19-23).
ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
സാമ്പത്തികമേഖലയില്‍ 
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. "മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്റാഫ്: 85).
സാമൂഹികരംഗത്ത് 
വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്.
പുതിയലോകം പണിയുന്ന വിപ്ളവാദര്‍ശം 
വ്യക്തികള്‍ തൌഹീദ് അംഗീകരിച്ച് അതിനനുസൃതമായ ജീവിതം നയിച്ചാല്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹം അവ്വിധം ചെയ്താല്‍ മരണശേഷം മറുലോകത്ത് സ്വര്‍ഗവും ഭൂമിയില്‍ പുതിയൊരു ലോകവും ലഭിക്കുമെന്ന് ഇസ്ലാം ഉറപ്പ് നല്‍കുന്നു. നബിതിരുമേനി അരുള്‍ ചെയ്തിരിക്കുന്നു: "നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക; അറബികളും അനറബികളും നിങ്ങള്‍ക്കധീനപ്പെടും.''
വിശുദ്ധവാക്യം പുതിയൊരു ലോകം പണിയുന്നു. അത് മനുഷ്യനെ സൃഷ്ടികളുടെ എല്ലാവിധ അടിമത്തങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. അല്പജ്ഞരായ ചില മനുഷ്യരുടെ അപക്വമായ സ്വേഛയില്‍ പണിതുയര്‍ത്തപ്പെട്ട അക്രമപരവും അന്യായവും വികലവുമായ സാമൂഹികഘടന പൊളിച്ചുമാറ്റി ദൈവികനീതിയുടെയും സത്യധര്‍മാദികളുടെയും അധിഷ്ഠാനത്തില്‍ പുനഃസ്ഥാപിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെന്നപോലെ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തുന്നു. കള്ളവും കൊള്ളയും ചതിയും ചൂഷണവും തല്ലും കൊല്ലും ഇല്ലാതാക്കുന്നു. സ്വസ്ഥവും സമാധാനനിരതവുമായ സമൂഹത്തെ സൃഷ്ടിക്കുന്നു. ഭദ്രമായ രാഷ്ട്രം നിര്‍മിക്കുന്നു. നബിതിരുമേനി ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്.
ഖബ്ബാബില്‍നിന്ന് നിവേദനം: "നബി തിരുമേനി വിശുദ്ധ കഅബയുടെ തണലില്‍ പുതപ്പ് തലയണയാക്കി ശയിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുത്തുചെന്ന് ആവലാതിപ്പെട്ടു: 'ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: 'നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുഴിച്ച് അതില്‍ കൊണ്ടുവന്നു നിറുത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ചവാള്‍ തലയില്‍ വെച്ച് കീറി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പുകൊണ്ടുള്ള ചീര്‍പ്പുപയോഗിച്ച് ചീകി വേര്‍പ്പെടുത്തിയിരുന്നു. എങ്കിലും അതൊന്നും അവരെ തങ്ങളുടെ ദീനില്‍നിന്നകറ്റിയില്ല. അല്ലാഹുവാണ! ഈ കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; സന്‍ആയില്‍ നിന്ന് ഹളറമൌത് വരെ, അല്ലാഹുവെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ, ഒരു യാത്രാസംഘത്തിന് സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.'' (ബുഖാരി)
ഇതിന്റെയര്‍ഥം വളരെ വ്യക്തം: നിങ്ങള്‍ ഈ മര്‍ദ്ദനം സഹിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളനുഭവിക്കുകതന്നെ വേണം; ഒരു വേള ഇതില്‍ കൂടുതലും. കാരണം, ലക്ഷ്യം സമുന്നതമാണ്. ഒരു നവലോകത്തിന്റെ നിര്‍മിതയാണത്. അതിനാല്‍, പീഡാനുഭവങ്ങള്‍ അനിവാര്യമാണ്.
വിശുദ്ധവാക്യം മര്‍ദ്ദനങ്ങള്‍ക്ക് വിരാമമിടുന്നു. മര്‍ദ്ദിതരെ മോചിപ്പിക്കുന്നു. മനുഷ്യാടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്നു. ഇസ്ലാമികസമൂഹത്തിന്റെ പ്രതിനിധിയായി പേര്‍ഷ്യന്‍ സേനാനായകനായ റുസ്ത മിനെ സന്ദര്‍ശിച്ച റിബ്ഇയ്യിബ്നു ആമിറിനോട് അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്. ലക്ഷ്യം അല്ലാഹു ഉദ്ദേശിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്നും അവന്റെ മാത്രം അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ അനീതിയില്‍നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നയിക്കലാണ്.''
വിശുദ്ധവാക്യത്തിന്റെ വിശദീകരണം
ഇസ്ലാമിനോട് കൊടിയ ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ മുസ്ലിംനാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം ആധിപത്യം നടത്തി. അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി. സമ്പൂര്‍ണവിപ്ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു. ഇത്തരം ഒരു പ്രതികൂലപരിതഃസ്ഥിതിയിലാണ് ആധുനിക ഇസ്ലാമികപ്രസ്ഥാനങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ ് എന്ന വിശുദ്ധവചനത്തെ അതിന്റെ മുഴുവന്‍ അര്‍ഥവ്യാപ്തിയോടെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിസ്മൃതമായ വശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ആദര്‍ശം വിശദീകരിച്ച ഭാഗം പരിശോധിച്ചാല്‍ ഇക്കാര്യം ഏവര്‍ക്കും അനായാസം ബോധ്യമാവും. അതിങ്ങനെ വായിക്കാം: "ഈ ആദര്‍ശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക ഇലാഹ് (ദൈവം) ആണെന്നും മറ്റാരും ഇലാഹ് (ദൈവം) അല്ലെന്നും ഉള്ളതിന്റെ വിവക്ഷയിതാണ്: 'ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമവിധികര്‍ത്താവും ആണോ, അതേ അല്ലാഹുതന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ മഅ്ബൂദും (വഴിപ്പെടലിനര്‍ഹന്‍) സാന്‍മാര്‍ഗികവിധികര്‍ത്താവും. ആരാധനയ്ക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല.
ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെപ്പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും-മലക്കുകളോ പ്രവാചകന്‍മാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്പിക്കുവാനും നിരോധിക്കുവാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്രനിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതു വിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികര്‍തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ലതന്നെ.
പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു.
6. തന്റെ സ്വാധികാരത്തെ കൈയൊഴിക്കുകയും സ്വേഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വര്‍ത്തിക്കുകയും ചെയ്യുക.
7. താന്‍ വല്ലതിന്റെയും സ്വതന്ത്ര ഉടമസ്ഥ നെന്ന് കരുതാതിരിക്കുകയും സര്‍വതും - തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി - അല്ലാഹുവിനുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അനാമതും' ആയി വിചാരിക്കുകയും ചെയ്യുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ അവയെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്െടന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുകയും ചെയ്യുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴുശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവത്തില്‍, ചര്യയില്‍, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളില്‍, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളില്‍, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തെ മാത്രം തനിക്കു നിര്‍ദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ 'ശരീഅത്തിനു ' വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.' (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)
പ്രവാചകനോടുള്ള അനുസരണത്തിന്റെ അര്‍ഥതലങ്ങള്‍
ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശത്തിന്റെ രണ്ടാം പാതി 'മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു' വെന്നതാണ്. ഏതൊരു മനുഷ്യനും മുസ്ലിമാവാന്‍ അനിവാര്യമായും ഇതംഗീകരിക്കേണ്ടതുണ്ട്.
മനുഷ്യരാശിക്കുവേണ്ടി അല്ലാഹു നിശ്ചയിച്ച ജീവിതവ്യവസ്ഥ അവര്‍ക്കെത്തിച്ചുകൊണ്ടിരിക്കുന്നത് ദൈവദൂതന്‍മാരാണ്. ലക്ഷത്തിലേറെ ദൈവദൂതന്‍മാര്‍ ഈ ദൌത്യനിര്‍വഹണത്തിനായി ഭൂമിയില്‍ നിയുക്തരായിട്ടുണ്ട്. ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. പൂര്‍വപ്രവാചകന്‍മാരിലൂടെ സമര്‍പ്പിക്കപ്പെട്ട അതേ ആദര്‍ശവും ലക്ഷ്യവുംതന്നെയാണ് അന്ത്യദൂതനിലൂടെയും നല്‍കപ്പെട്ടത്. എങ്കിലും വിശദംശങ്ങളിലും പ്രായോഗികജീവിതക്ര മങ്ങളിലും കാലദേശങ്ങള്‍ക്കനുസൃതമായ വ്യത്യാസങ്ങളുണ്ടായിരുന്നു. നബിതിരുമേനിക്കുമുമ്പുള്ള ദൈവദൂതന്‍മാരിലൂടെ അവതരിപ്പിക്കപെട്ട നിയമക്രമങ്ങള്‍ ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രം ബാധകമായവയായിരുന്നു. എന്നാല്‍, മുഹമ്മദ്നബി തിരുമേനിയിലൂടെ നല്‍കപ്പെട്ട ജീവിതവ്യവസ്ഥ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. അത് കാലദേശഭേദങ്ങള്‍ക്കതീതവും അന്യൂനവും നിത്യനൂതനവുമത്രേ.
നബിതിരുമേനിയെ ദൈവദൂതനായി അംഗികരിക്കുകയെന്നതിന്റെ അര്‍ഥം മുഴുജീവിതമേഖലകളിലും അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരപ്പെട്ട ജീവിതമാതൃകകള്‍ അതേപ്രകാരം അനുധാവനം ചെയ്യുകയെന്നതാണ്. അതില്‍ ഏറ്റക്കുറവുകളോ മാറ്റത്തിരുത്തലുകളോ വരുത്താനാര്‍ക്കും അവകാശമില്ല. പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും പിന്തുടരപ്പെടേണ്ട ചര്യയിലുള്‍പ്പെടുന്നു.
പ്രായോഗികമാതൃക
അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത കേവലം സന്ദേശവാഹകന്‍ മാത്രമല്ല മുഹമ്മദ് നബി. ദൈവികസന്ദേശങ്ങള്‍ ആധികാരികമായി വിവരിച്ചുകൊടുക്കുകയും അവയുടെ പ്രാവര്‍ത്തികരൂപം കാണിച്ചുകൊടുക്കുകയും ചെയ്ത മാതൃകാപുരുഷന്‍കൂടിയാണ്. അല്ലാഹു പറയുന്നു: "നിനക്കു നാം പ്രമാണം അവതരിപ്പിച്ചുതന്നത് നീ അവര്‍ക്കത് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്.'' (അന്നഹ്ല്‍: 44).
"ജനനത്തിനിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനും വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായും അല്ലാതെ നിനക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടില്ല.'' (അന്നഹ്ല്‍: 64)
വിശുദ്ധഖുര്‍ആന്‍ പറഞ്ഞ പല കാര്യങ്ങളും പ്രവാചകചര്യയില്ലാതെ ഗ്രഹിക്കുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ നമസ്കരിക്കാന്‍ കല്പിച്ചു; എപ്പോള്‍, എങ്ങനെ അത് നിര്‍വഹിക്കണമെന്ന് വിവരിച്ചില്ല. സുബ്ഹി രണ്ട് റക്അത്തും മഗ്രിബ് മൂന്ന് റക്അത്തും മറ്റുള്ളവ നാലു റക്അത്തുകളുമാണെന്ന് പഠിപ്പിച്ചതും അവയുടെ രീതി അഭ്യസിപ്പിച്ചതും നബി തിരുമേനിയാണ്. സകാത്ത് നല്‍കാന്‍ അല്ലാഹു ആജ്ഞാപിച്ചു; എന്നാല്‍, എന്തിനെല്ലാം, എത്രയൊക്കെ നല്‍കണമെന്ന് വിവരിച്ചുതന്നത് പ്രവാചകചര്യയാണ്. നിത്യജീവിതത്തിലെ മര്യാദകള്‍, ചര്യകള്‍, വിവാഹക്രമങ്ങള്‍, മയ്യിതുസംസ്കരണരീതികള്‍, സാമ്പത്തികവ്യവസ്ഥയുടെ വിശദാംശങ്ങള്‍, സാമൂഹികജീവിതത്തിലെ നിയമക്രമങ്ങള്‍, യുദ്ധമര്യാദകള്‍, സന്ധിവ്യവസ്ഥകള്‍, ഭരണക്രമങ്ങള്‍ തുടങ്ങിയവയുടെ പ്രായോഗികമാതൃകകള്‍ക്ക് പ്രവാചകചര്യയെ അവലംബിക്കാതെ നിര്‍വാഹമില്ല.
ഇപ്രകാരം തന്നെ, ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള ബാധ്യതയും അര്‍ഹതയും നബിക്കാണ്. "സത്യവിശ്വാസികള്‍ക്ക് തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുകവഴി വലിയ അനുഗ്രഹമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. അദ്ദേഹം അവര്‍ക്ക് അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നു. അവരെ സംസ്കരിക്കുന്നു; അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. അവര്‍ നേരത്തെ വ്യക്തമായ വഴികേടിലായിരുന്നു.'' (ആലു ഇംറാന്‍:164). തനിക്കു ലഭിച്ച ദിവ്യബോധനങ്ങളുടെ വെളിച്ചത്തില്‍ നല്ലതും ചീത്തയും നിര്‍ണയിക്കാനും തദനസൃതമായി അനുവദനീയവും നിഷിദ്ധവും നിശ്ചയിക്കാനും അല്ലാഹു ഭരമേല്‍പച്ചത് മുഹമ്മദ് നബിയെയാണ്. ഖുര്‍ആന്‍ പറയുന്നു: "അദ്ദേഹം അവരോട് നന്‍മ കല്‍പിക്കുന്നു; തിന്‍മ വിരോധിക്കുന്നു; അവര്‍ക്ക് ഉത്തമപദാര്‍ഥങ്ങള്‍ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ മേലുള്ള ദുര്‍വഹമായ ഭാരവും അവരെ വരിഞ്ഞുകെട്ടിയ ചങ്ങലകളും എടുത്തുമാറ്റുന്നു.'' (അല്‍ അഅ്റാഫ്:157).
ഇപ്രകാരം തന്നെ സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് അന്തിമമായ വിധി പ്രസ്താവിക്കാനുള്ള അധികാരം അല്ലാഹു നല്‍കിയത് നബിതിരുമേനിക്കാണ്. പ്രവാചകന്റെ തീര്‍പ്പ് പൂര്‍ണമായും പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്. അല്ലാഹു അറിയിക്കുന്നു ."നിന്റെ നാഥനില്‍ സത്യം! അവര്‍ക്കിടയില്‍ തര്‍ക്കവിധേയമാവുന്ന വിഷയങ്ങളില്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധിച്ചതിനെ സംബന്ധിച്ച് അനന്തരം അവരുടെ മനസ്സില്‍ ഒരനിഷ്ടവും തോന്നാതിരിക്കുകയും സര്‍വാത്മനാ സമ്മതിച്ചനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ ഒരിക്കലും വിശ്വാസികളാവുകയില്ല.'' (അന്നിസാഅ്: 65). അതുകൊണ്ടുതന്നെ പ്രവാചകനെ അനുസരിക്കാനും അവിടുത്തെ ചര്യ പൂര്‍ണമായി പിന്തുടരാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്.
മുഹമ്മദ് നബിയോടുള്ള അനൂുസരണം ഒരര്‍ഥത്തില്‍ സോപാധികമാണ്. കാരണം, അദ്ദേഹത്തെ അനുസരിക്കുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ് എന്ന നിലയ്ക്കും അദ്ദേഹം നല്‍കുന്ന വിധിവിലക്കുകള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വിധിവിലക്കുകള്‍തന്നെയാണ് എന്ന നിലയ്ക്കും, അദ്ദേഹത്തെ അനുസരിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതുകൊണ്ടും ആകുന്നു. എന്നാല്‍, അല്ലാഹുവിന്റെ പേരില്‍ പ്രവാചകന്‍ കല്‍പിക്കുന്നതെല്ലാം ദൈവദാസന്‍മാര്‍ ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന അര്‍ഥത്തില്‍ അദ്ദേഹത്തോടുള്ള അനുസരണം തീര്‍ത്തും നിരുപാധികവുമാണ്. ഈ ആദര്‍ശം അംഗീകരിക്കുകവഴി മനുഷ്യന്റെ മേല്‍ അനിവാര്യമായും വന്നുചേര്‍ന്ന കാര്യങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇങ്ങനെ വിശദീകരിക്കുന്നു:
1. മുഹമ്മദ് നബിയില്‍ നിന്നുള്ളതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണനിര്‍ദ്ദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക.
2. തന്നെ ഒരു സംഗതിക്ക് പ്രേരിപ്പിക്കുന്നതിനും മറ്റൊന്നില്‍ നിന്ന് തടയുന്നതിനുമായി അതിന്റെ ആജ്ഞ അല്ലെങ്കില്‍ നിരോധം ദൈവദൂതനില്‍നിന്നാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്െടന്ന വസ്തുതമാത്രം മതിയായിരിക്കുകയും തന്റെ അനുസരണത്തിന് മറ്റൊരു തെളിവും ആവശ്യമില്ലാതിരിക്കുകയും ചെയ്യുക.
3. ദൈവദൂതന്റേതൊഴിച്ച് മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുകയും മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നതിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുകയും ചെയ്യുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നതും തന്നെ സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അംഗീകരിക്കുകയും കിതാബിനും സുന്നതിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവയ്ക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വര്‍ഗപരമോ പാര്‍ട്ടിപരമോ ഏതുതന്നെയായിരുന്നാലും ശരി, സകല അനിസ്ലാമികപക്ഷപാതങ്ങളെയും മനസ്സില്‍നിന്ന് പുറംതള്ളുകയും ദൈവദൂതനാല്‍ ഉന്നയിക്കപ്പെട്ട സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ, അതിനോട് കിടനില്‍ക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക.
6. ദൈവദൂതനെയല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും, യാതൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെയ്ക്കുകയും ചെയ്യക. (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക. 3


ലക്ഷ്യം

അഖാമ എന്നതാണ് ഇഖാമഃയുടെ ക്രിയാപദം. വിശുദ്ധ ഖുര്‍ആനിലെ 70-ഓളം സൂക്തങ്ങളില്‍ പ്രസ്തുത പദത്തിന്റെ രൂപഭേദങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നമസ്കാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. 45 സൂക്തങ്ങളില്‍ ഇങ്ങനെ കാണാം. നമസ്കാരം നിലനിര്‍ത്തുക എന്ന ഭാഷാന്തരമാണ് ആ പ്രയോഗത്തിന് നല്കാറുള്ളത്. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളില്‍ രണ്ടാമത്തേതായ നമസ്കാരത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ അഞ്ച് നേരങ്ങളില്‍ കൃത്യമായി ശരീഅത് ചുമത്തിയ എല്ലാ നിബന്ധനകളോടും ഉപാധികളോടും കൂടി നിലനിര്‍ത്തിപ്പോരുകയാണ് ഇഖാമതുസ്സ്വലായുടെ വിവക്ഷയെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു.
മുന്‍ വേദഗ്രന്ഥങ്ങളായ തൌറാതും ഇഞ്ചീലും ജീവിതത്തില്‍ പ്രയോഗവത്കരിക്കുക (5: 66), അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുക (2: 229),
പൊളിഞ്ഞു വീഴാറായ മതില്‍ ശരിയാക്കി നിര്‍ത്തുക (18: 77), മതത്തില്‍ ഏകാഗ്രതയോടെ നിലയുറപ്പിക്കുക(10: 105), സാക്ഷ്യം വഹിക്കുക (65: 2) എന്നീ അര്‍ഥങ്ങളിലും ഖുര്‍ആന്‍ ഇഖാമത് പ്രയോഗിച്ചതായി കാണാം. അതിനാല്‍, നിലവിലില്ലാത്തതിനെ സംസ്ഥാപിക്കുന്നതിനും നിലവിലുള്ളതിന്റെ വക്രത നിവര്‍ത്തി നേരെയാക്കുന്നതിനും നേരാംവണ്ണം, നിലവിലുള്ളതിനെ പരിരക്ഷിക്കുന്നതിനും ഇഖാമത് പ്രയോഗിക്കാമെന്ന് വരുന്നു. ഇഖാമതുദ്ദീന്‍ എന്ന് പ്രയോഗിച്ചപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സ്വാഭാവികമായും ഈ അര്‍ഥകല്പനകളെയെല്ലാം സമഗ്രമായി വിവക്ഷിച്ചിട്ടുണ്ട. അതായത് അദ്ദീന്‍ ആയ ഇസ്ലാമിനെ പൂര്‍ണരൂപത്തില്‍ സംസ്ഥാപിക്കുകയും നിലനിര്‍ത്തുകയും പരിരക്ഷിക്കുകയുമാണ് ഇഖാമതുദ്ദീനിന്റെ യഥാര്‍ഥ വിവക്ഷ. ഏകദൈവവിശ്വാസം, നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് മുതലായ ശരീഅതില്‍ വ്യത്യാസമില്ലാത്ത അടിസ്ഥാന സ്തംഭങ്ങളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ കൂടാതെ ദീനിനെ സംസ്ഥാപിതവും സുസ്ഥിരവും സുരക്ഷിതവുമാക്കുക (ഖുര്‍തുബി), ദീനിനെ സ്ഥാപിക്കുക (ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി).
1941 ആഗസ്തില്‍ ലാഹോറില്‍ സയ്യിദ് അബുല്‍അഅ് ലാ മൌദൂദി മുന്‍കൈയെടുത്ത് സ്ഥാപിച്ച ജമാഅതെ ഇസ്ലാമി എന്ന ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനം അതിന്റെ ലക്ഷ്യം വ്യവഹരിക്കാന്‍ തിരഞ്ഞെടുത്ത പദപ്രയോഗം ഹുകൂമതെ ഇലാഹിയ്യഃ (ദൈവരാജ്യം) എന്നതായിരുന്നു. കേവലം മതാധിഷ്ഠിത ഭരണം സ്ഥാപിക്കലാണ് അതിന്റെ വിവക്ഷയെന്ന് പ്രചാരമുണ്ടായി. ഈ പ്രചാരണം അടിസ്ഥാനരഹിതമായിരിക്കെതന്നെ അത് തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് ബോധ്യം വന്നപ്പോള്‍ ജമാഅതെ ഇസ്ലാമി അതിന്റെ ലക്ഷ്യത്തെ വ്യവഹരിക്കാന്‍ 42: 13-ല്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച ഇഖാമതുദ്ദീന്‍ ആണ് ഏറ്റവും ഉചിതമെന്ന് തീരുമാനിച്ചു. സ്വാതന്ത്യ്രാനന്തരം 1948 ഏപ്രിലിലാണ് ഇന്ത്യന്‍ ജമാഅതെ ഇസ്ലാമി നിലവില്‍വരുന്നത്. അന്ന് മുതല്‍ അതിന്റെ ലക്ഷ്യം ഇഖാമതുദ്ദീന്‍ ആണെന്ന് വിശദീകരിക്കപ്പെട്ടു. 1956 ഏപ്രില്‍ 13 മുതല്‍ നടപ്പില്‍വന്ന ഇന്ത്യന്‍ ജമാഅ*തെ ഇസ്ലാമിയുടെ ഭരണഘടന ഖണ്ഡിക 4: ലക്ഷ്യം എന്ന ശീര്‍ഷകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
"ഇന്ത്യന്‍ ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും സിദ്ധിക്കുകയെന്നതുമത്രേ.
വിശദീകരണം:
ഇഖാമതുദ്ദീന്‍ എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്‍മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യദൂതനായ മുഹമ്മദ്നബി മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും
പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രേ ഇസ്ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക്
പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രികജീവിതലബ്ധിയും ഉറപ്പ് നല്കുന്നതായതുപോലെത്തന്നെ ഐ#ഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്‍മുഖവുമായ വ്യക്തി സമൂഹ ജീവിതസംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാകയുള്ളൂ.
ഈ ദീനിന്റെ ഇഖാമത് കൊണ്ടുള്ള വിവക്ഷ, യാതൊരു വിധ പരിഛേദവും വിഭജനവും കൂടാതെ ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും
പ്രായോഗികവുമായ മാതൃക മുഹമ്മദ്നബിയും ഖുലഫാഉര്‍റാശിദുകളും സ്ഥാപിച്ചുകാണിച്ചിട്ടുള്ളതാണ്


ജമാഅത്തെ ഇസ്ലാമി കേരളത്തില്‍
1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944-ലാണ്. മര്‍ഹൂം ഹാജി വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഠാന്‍കോട്ടിലെ ദാറുല്‍ഇസ്ലാമില്‍നിന്ന് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട്, സജീവ ഇസ്ലാഹി പ്രവര്‍ത്തകനായ കുഞ്ഞോയി വൈദ്യരുടെ സഹകരണത്തോടെ സ്റഡി ക്ളാസുകള്‍ നടത്തിവന്നു.
കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു ഹാജിസാഹിബ്. അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ ആരംഭിക്കാന്‍ അദ്ദേഹം സമയം കണ്െടത്തി. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജിസാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1948 ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. 1945-ല്‍ മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ കൃതികളും 1947-ല്‍ 'ഇന്ത്യന്‍ യൂനിയനും ഇസ്ലാമികപ്രസ്ഥാനവും' ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചതിനാല്‍ ജമാഅത്തെ ഇസ്ലാമി വിഭാവനംചെയ്യുന്ന ഇസ്ലാമിക ജീവിതക്രമത്തിന്റെ ഒരേകദേശ ചിത്രം പരിമിതമായ ഒരു വൃത്തത്തിനെങ്കിലും ലഭിച്ചുകഴിഞ്ഞിരുന്നു. 1947-ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍മാരായിരുന്ന ശൈഖ് മുഹമ്മദ് മൌലവി, എ.കെ. അബ്ദുല്ലത്ത്വീഫ് മൌലവി, പറപ്പൂര് അബ്ദുര്‍റഹ്മാന്‍ മൌലവി, കൂട്ടായി അബ്ദുല്ല ഹാജി, എ. അലവി മൌലവി, കെ. ഉമര്‍ മൌലവി തുടങ്ങിയവരും പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നു കാണുന്നത് കൌതുകകരമാണ്. ആ സമ്മേളനത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹാജി സാഹിബ് ചെയ്ത പ്രസംഗത്തോട് പ്രസ്തുത നേതാക്കള്‍ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഈയാദര്‍ശം ഉള്‍ക്കൊണ്ടവരെല്ലാം ഒരിടത്ത് ഒരു കോളനിയായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്ന നിര്‍ദേശം ഉമര്‍ മൌലവി മുന്നോട്ടുവെക്കുകയുമുണ്ടായി. ഉല്പതിഷ്ണു പണ്ഡിതന്‍മാരെ പിന്നീട് പ്രസ്ഥാനത്തില്‍നിന്നകറ്റിയതും ചിലരെ ശത്രുക്കള്‍ തന്നെയാക്കി മാറ്റിയതും മുഖ്യമായും രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാണന്ന് കരുതപ്പെടുന്നു. അവരിലധികപേരും ഉറച്ച മുസ്ലിംലീഗുകാരായിരുന്നു. 1947 മാര്‍ച്ചില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ സമ്മേളനം അംഗീകരിച്ച പ്രമേയം മുഹമ്മദലി ജിന്നയുടെ നായകത്വത്തില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്നതും ആയിരുന്നു. (ശബാബ് സെമിനാര്‍ പതിപ്പ് 1997)
1948 ജനുവരിയില്‍ വളാഞ്ചേരിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. എന്നാല്‍, അതേവര്‍ഷം ആഗസ്റ് 21-ന് കോഴിക്കോട്ടു ചേര്‍ന്ന വിശേഷാല്‍ സമ്മേളനമാണ് ജമാഅത്തിന്റെ ചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലയിലെ വാണിമേലില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതികൂല സാഹചര്യങ്ങളാല്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. ഈ സമ്മേളനത്തില്‍വച്ച് വളാഞ്ചേരിയിലെ ജമാഅത്ത് ഓഫീസ് മലബാര്‍ ഹല്‍ഖയുടെ പ്രഥമ കേന്ദ്രമാക്കാനും ഖയ്യിം വി.പി. മുഹമ്മദലി സാഹിബിനെ സഹായിക്കാന്‍ കെ.സി. അബ്ദുല്ല മൌലവിയെക്കൂടി കേന്ദ്ര ഓഫീസില്‍ നിശ്ചയിക്കാനും തീരുമാനമായി (അന്ന് മലബാര്‍ ഹല്‍ഖക്ക് അമീര്‍ ഉണ്ടായിരുന്നില്ല. ഖയ്യിം (സെക്രട്ടറി) ആണുണ്ടായിരുന്നത്). ജമാഅത്തെ ഇസ്ലാമിയുടെ മലയാള മുഖപത്രമായ 'പ്രബോധനം' പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചത് ഈ സമ്മേളനമാണ്. തദ്വിഷയകമായി എടപ്പാളിലെ താജുദ്ദീന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗത്തില്‍വച്ച് ഖയ്യിമിനുപുറമെ പന്ത്രണ്ട് അംഗങ്ങളടങ്ങിയ മജ്ലിസ് ശൂറയും തെരഞ്ഞെടുക്കപ്പെട്ടു. ഹാജി വി.പി. കുഞ്ഞിപ്പോക്കര്‍, ടി.കെ.വി. മൊയ്തീന്‍കുട്ടി, സി.എം. മൊയ്തീന്‍കുട്ടി, പി.മരക്കാര്‍, യു. മുഹമ്മദ്, ടി.ടി. കമ്മു (എല്ലാവരും വളാഞ്ചേരിക്കാര്‍), മുഹമ്മദ് ത്വായി മൌലവി, കെ. അബ്ദുല്ല ശര്‍ഖി(കാസര്‍കോട്), മുഹമ്മദ് ഹനീഫ് മൌലവി, ബഷീര്‍ അഹ്മദ്(കോഴിക്കോട്), ടി. മുഹമ്മദ് (കൊടിഞ്ഞി), കെ.സി അബ്ദുല്ല മൌലവി(കൊടിയത്തൂര്‍) എന്നിവരായിരുന്നു ശൂറാ അംഗങ്ങള്‍. കൃത്യം ഒരു വര്‍ഷത്തിനുശേഷം 1949 ആഗസ്റ് മുതല്‍ പ്രബോധനം പ്രതിപക്ഷം പ്രസിദ്ധീകരണമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയുമാണ് 'പ്രബോധനം' പ്രധാനമായും ചെയ്തുവന്നത്. പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും 'പ്രബോധന'ത്തിലൂടെ വെളിച്ചംകണ്ടവയാണ്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ അറബി-മലയാളത്തിലൂടെ മാത്രം
പുറത്തിറങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍ സാമാന്യം വെടിപ്പുള്ള മലയാളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാന്‍ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്ലാമി വാസ്തവത്തില്‍ മറ്റുള്ളവര്‍ക്കുകൂടി വഴികാട്ടുകയാണ് ചെയ്തത്. ആദ്യം തിരൂരിലെ ജമാലിയാ പ്രസ്സിലായിരുന്നു പ്രബോധനത്തിന്റെ അച്ചടി. പിന്നീട്, 1953-ല്‍ എടയൂരില്‍ സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തി. പ്രസിദ്ധീകരണമാരംഭിച്ച് നാലു മാസങ്ങള്‍ക്കകം 'പ്രബോധന'ത്തിന്റെ പ്രചാരം 1700 കോപ്പിയായി ഉയര്‍ന്നതായി 1949-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. പ്രതിമാസം 50 ക. നഷ്ടം സഹിച്ചായിരുന്നു പത്രത്തിന്റെ നടത്തിപ്പ്.പ്രതിപക്ഷപത്രമായി തുടങ്ങിയ പ്രബോധനം സാമ്പത്തിക പ്രയാസങ്ങളാല്‍ മാസത്തില്‍ ഒന്നായി ഇടക്കാലത്ത് ചുരുങ്ങുകയുണ്ടായി. പിന്നീട്സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ വീണ്ടും പാക്ഷികമായി മാറി. 1964-ല്‍ അത് ഒരേ സമയം വാരികയും മാസികയുമായി വളര്‍ന്നു. കേരള ജമാഅത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദലി സാഹിബായിരുന്നു പ്രബോധനത്തിന്റെ പ്രഥമ പത്രാധിപര്‍. അദ്ദേഹത്തിനുശേഷം ടി. മുഹമ്മദ് പത്രാധിപരായി. വാരികയുടെ ആദ്യത്തെ എഡിറ്റര്‍ ടി.കെ. അബ്ദുല്ലയായിരുന്നു.
അഖിലേന്ത്യാ നേതാക്കളും പണ്ഡിതന്‍മാരുമായ മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി, മൌലാനാ സിബ്ഗത്തുല്ല ബഖ്തിയാരി, മൌലാനാ ഇസ്മഈല്‍ സാഹിബ്, മൌലാനാ ശൈഖ് അബ്ദുല്ല, ജനാബ് മുഹമ്മദ് യൂസുഫ് സാഹിബ്, മൌലാനാ ഷാ സിയാവുല്‍ ഹഖ് എന്നിവരുടെ കേരള പര്യടനങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആദ്യകാല വളര്‍ച്ചയില്‍ ശ്രദ്ധേയമായ നാഴികകല്ലായിരുന്നു.
സമ്മേളനങ്ങള്‍
പതാക, മുദ്രാവാക്യങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ ശൈലികളോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തമോ ഇല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെസ്സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തകരെ കര്‍മോല്‍സുകരാക്കാനും ശക്തിപ്രകടനത്തിനുമുള്ള അവസരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സംഘടിപ്പിക്കപ്പെടുന്ന അതിന്റെ സംസ്ഥാന സമ്മേളനങ്ങളായിരുന്നു. വളാഞ്ചേരി(1948), കോഴിക്കോട്(1948),കുറ്റ്യാടി (1949), വളപട്ടണം(1950), ശാന്തപുരം(1952), എടയൂര്‍(1953), മലപ്പുറം(1955), ആലുവ(1957), കോഴിക്കോട് മൂഴിക്കല്‍(1960) എന്നീ സംസ്ഥാന സമ്മേളനങ്ങള്‍ ജമാഅത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ വിളിച്ചോതുന്നവയായിരുന്നു. എങ്കിലും അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റും എണ്ണം അപ്പോഴും പരിമിതമായിരുന്നു. 1969 മാര്‍ച്ച് 8, 9 തീയതികളില്‍ മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനം എണ്ണത്തിലും വണ്ണത്തിലും ഗംഭീരവും പ്രതിയോഗികളെ അമ്പരപ്പിക്കുന്നതുമായിരുന്നു. വനിതകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കില്‍ പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും സന്ദര്‍ശകരും പ്രത്യേകം കെട്ടിയുണ്ടാക്കിയ പ്രവിശാലമായ പന്തലുകളില്‍ അച്ചടക്കത്തോടെ കഴിച്ചുകൂട്ടിയതും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നമസ്കാരങ്ങള്‍ നിര്‍വഹിച്ചതും മുസ്ലിം കേരളത്തില്‍ ആദ്യാനുഭവമായിരുന്നുവെന്നതില്‍ സംശയമില്ല. ബിഷപ്പ് പത്രോണി, എന്‍.വി. കൃഷ്ണവാരിയര്‍, കമ്യൂണിസ്റ് ബുദ്ധിജീവി പി.ടി. ഭാസ്കരപ്പണിക്കര്‍ തുടങ്ങി സമ്മേളനത്തോടനുബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളെയും അച്ചടക്കപൂര്‍ണമായ ആ മഹദ്സമ്മേളനം അത്ഭുതപ്പെടുത്തുകയുണ്ടായി. ചരിത്രത്തിലാദ്യമായി മലയാളപത്രങ്ങളുടെ വന്‍ കവറേജ് ജമാഅത്തെ ഇസ്ലാമിക്ക് ലഭിച്ചതും പ്രസ്തുത സമ്മേളനത്തോടെയാണ്. നീണ്ട ഇടവേളക്കുശേഷം 1982-ലാണ് വീണ്ടും ഒരു സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചത്. മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ടു തന്നെ ചേര്‍ന്നത് യാദൃഛികമാവാമെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം കേരളത്തിന്റെയും ചരിത്രത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു 'ദഅ്വത്ത് നഗര്‍' സമ്മേളനം. 1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെയും അതിന്റെ മറവില്‍ അടിച്ചേല്‍പിക്കപ്പെട്ട നിരോധത്തെയും അതിജീവിച്ച ജമാഅത്ത് വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷം വിപുലമായ പ്രചാരണ ജനസമ്പര്‍ക്ക പരിപാടികളോടെ സംഘടിപ്പിച്ചതായിരുന്നു ദഅ്വത്ത് നഗര്‍ സമ്മേളനം. ഇരുപതിനായിരത്തോളം സ്ത്രീകളും മുക്കാല്‍ ലക്ഷത്തോളം പുരുഷന്മാരും പങ്കെടുത്ത ഈ സമ്മേളനം, കേരളത്തിലെ പ്രഗത്ഭ പ്രഭാഷകനായ പ്രൊഫ. സുകുമാര്‍ അഴീക്കോടിനുപോലും സഭാകമ്പം സൃഷ്ടിക്കാന്‍ മാത്രം ശാന്തഗംഭീരമായിരുന്നു. പ്രെഫ.എം.പി. മന്‍മഥന്‍, അബ്ദുല്ല അടിയാര്‍ തുടങ്ങിയവര്‍ പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി.

1998 ഏപ്രില്‍ 18, 19 തീയതികളില്‍ മലപ്പുറം ജില്ലയിലെ തന്നെ കൂരിയാടില്‍(ഹിറാനഗര്‍) ചേര്‍ന്നതാണ് ഒടുവിലത്തെ സംസ്ഥാന സമ്മേളനം. വിശിഷ്ടാതിഥികളായ ജോണ്‍ എല്‍. എസ്പോസിറ്റോ(അമേരിക്ക), സിറാജ് വഹാജ്(അമേരിക്ക), മുഹമ്മദ് ഖുതുബ്(ഖത്തര്‍), ഡോ. അലി ഖ്വറദാഗി(ഖത്തര്‍), ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളായ മൌലാനാ സിറാജുല്‍ഹസന്‍, മുഹമ്മദ് ജഅ്ഫര്‍, സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി, ഡോ. എഫ്.ആര്‍. ഫരീദി, എന്നിവരടക്കം പ്രഗത്ഭര്‍ സംബന്ധിച്ച ഹിറാനഗര്‍ സമ്മേളനം ജനസാന്നിധ്യത്തിലും പരിപാടികളുടെ വൈവിധ്യത്തിലും മീഡിയാ കവറേജിലും ചരിത്രസംഭവമായി. ഒരു ലക്ഷത്തിലധികം പുരുഷന്‍മാരും അരലക്ഷത്തോളം സ്ത്രീകളുമാണ് ഹിറ സമ്മേളനത്തില്‍ സംബന്ധിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഇസ്ലാമിനെ കേവലം പാരമ്പര്യ മതമെന്നതിലുപരി സര്‍വ മനുഷ്യരെയും സംബോധന ചെയ്യുന്ന സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയായി അവതരിപ്പിക്കുകയും മുസ്ലിം സമൂഹം സാമാന്യമായി അതംഗീകരിക്കുകയും ചെയ്തതാണ് ചിന്താരംഗത്ത് ജമാഅത്തെ ഇസ്ലാമി സാധിച്ച വിപ്ളവമെങ്കില്‍, ഇസ്ലാമിനെ സമഗ്ര ജീവിതവ്യവസ്ഥയായി വിഭാവനം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്ക് അടിത്തറപാകിയതാണ് ആ രംഗത്ത് അത് കൈവരിച്ച നേട്ടം. വിദ്യാഭ്യാസത്തെ മതപരമെന്നും ലൌകികമെന്നും വേര്‍തിരിച്ച്, മതവിദ്യാഭ്യാസത്തെ അറബി-മലയാളം മീഡിയത്തിലുള്ള പ്രാഥമിക കര്‍മശാസ്ത്ര പഠനത്തിലും ആശയം ഗ്രഹിക്കാതെയുള്ള ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും ഒതുക്കിയിരിക്കുകയായിരുന്നു കേരളത്തിലെ വലിയൊരു വിഭാഗം പണ്ഡിതന്‍മാര്‍. ജമാഅത്തെ ഇസ്ലാമിയാകട്ടെ മദ്റസാ പാഠ്യപദ്ധതിയെ അറബി-മലയാളത്തില്‍നിന്നു മുക്തമാക്കി. പ്രൈമറി ഘട്ടം മുതല്‍ അറബിഭാഷാ പഠനവും അര്‍ഥസഹിതമുള്ള ഖുര്‍ആന്‍-ഹദീസ് പഠനങ്ങളും ഏര്‍പ്പെടുത്തി. ഇംഗ്ളീഷ്, ഉറുദു ഭാഷകളും പൊതുവിജ്ഞാനവും ഗണിതവും കൂടി ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയോടുകൂടിയ ഫുള്‍ടൈം മദ്റസകളും ജമാഅത്തിന്റെ കീഴില്‍ നിലവില്‍വന്നു. പിന്നീട് എല്‍.പി, യു.പി, സെക്കന്ററി സ്കൂളുകളോടനുബന്ധിച്ച് ബോര്‍ഡിംഗ് സൌകര്യങ്ങളോടെയും അല്ലാതെയും മദ്റസകള്‍ സ്ഥാപിക്കുക ജമാഅത്തിന്റെ ഒരു പ്രധാന പരിപാടിയായി വികസിച്ചു.
കാലഘട്ടത്തിന്റെ ഭാഷയില്‍ എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ജമാഅത്തെ ഇസ്ലാമി ആര്‍ട്സ് & ഇസ്ലാമിക് കോഴ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിയ കോളേജുകള്‍ ആരംഭിച്ചതും ജമാഅത്ത് നിര്‍വഹിച്ച മറ്റൊരു സേവനമാണ്.
മതവിദ്യാഭ്യാസത്തിനുകൂടി അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ അംഗീകാരത്തോടെയും അല്ലാതെയും നടത്തുന്ന അണ്‍എയ്ഡഡ് പ്രൈവറ്റ് സ്കൂളുകളും വിദ്യാഭ്യാസ മേഖലയില്‍ ജമാഅത്ത് നിറവേറ്റുന്ന സേവനമാണ്.
ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രാദേശികമായി സ്ഥാപിച്ച് നടത്തിവരുന്ന മദ്റസകള്‍, കോളേജുകള്‍ എന്നിവയുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്കും വേണ്ടി 1979-ല്‍ ഹല്‍ഖാ കേന്ദ്രത്തില്‍ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി നിലവില്‍വന്നു.
ഇസ്ലാമിക് യൂനിവേഴ്സിറ്റി
കേരളത്തിന്റെ ഇസ്ലാമിക വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി ശാന്തപുരം ഇസ്ലാമിയാ കോളേജ് 'അല്‍ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ' എന്ന പേരില്‍ സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു. 2003 മാര്‍ച്ച് 1-ന് സര്‍വകലാശാലയുടെ പ്രഖ്യാപനം ലോകപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയാണ് നിര്‍വഹിച്ചത്.
പള്ളികള്‍പ്രാരംഭ ഘട്ടത്തില്‍ സ്വന്തമായി പള്ളികള്‍ സ്ഥാപിക്കുക എന്ന പരിപാടി ജമാഅത്തിനുണ്ടായിരുന്നില്ല. മുസ്ലിംകളുടെ പൊതുസ്വത്തായ പള്ളികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു മാത്രമേ പ്രസ്ഥാനം ചിന്തിച്ചിരുന്നുള്ളൂ. ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റ്യാടി തുടങ്ങി അപൂര്‍വം ചിലയിടങ്ങളില്‍ ജുമുഅഃ ഖുതുബ നിര്‍വഹിക്കാനുള്ള സൌകര്യം ജമാഅത്ത് പണ്ഡിതന്മാര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രസ്ഥാനം വളര്‍ന്നുവികസിക്കുകയും പള്ളികള്‍ പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ മാധ്യമങ്ങള്‍കൂടിയാണെന്നു ബോധ്യപ്പെടുകയും മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള പള്ളികള്‍ ജമാഅത്തുകാരെസ്സംബന്ധിച്ചിടത്തോളം വിലക്കപ്പെടുന്ന അനുഭവങ്ങള്‍ നിരന്തരമായുണ്ടാവുകയും ചെയ്തപ്പോള്‍ സൌകര്യവും സാധ്യതയുമുള്ളിടത്ത് പള്ളികള്‍ സ്ഥാപിക്കുകയെന്നത് ജമാഅത്തു പരിപാടിയുടെ ഭാഗമായി. ഇപ്പോള്‍ ജമാഅത്തിന് കീഴിലുള്ള പള്ളികള്‍ക്ക് ആവശ്യമായ മേല്‍നോട്ടവും നിര്‍ദേശങ്ങളും നല്കാന്‍ കേരള മസ്ജിദ് കൌണ്‍സില്‍ എന്ന പേരില്‍ ഒരു സമി തി പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹിക ക്ഷേമംഇസ്ലാമിനെ ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടാത്ത ഒരു സമ്പൂര്‍ണ പ്രസ്ഥാനത്തിന്, സാമൂഹിക ക്ഷേമത്തിനായുള്ള ഇസ്ലാമികാധ്യാപനങ്ങളെ സാധ്യമായ പരിധികളിലെങ്കിലും പ്രായോഗികമാക്കാതിരിക്കാനാവില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അധികാരത്തിന്റെ പിന്‍ബലമില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന സാമൂഹികക്ഷേമ പദ്ധതികളും പരിപാടികളുമുണ്ട്. അതിലേറ്റവും പ്രധാനം സകാത്തിന്റെ സാമൂഹികവിതരണം തന്നെ.
ജമാഅത്ത് അംഗങ്ങളുടെ സകാത്ത് ബൈതുല്‍മാലിനെ ഏല്‍പിക്കുകയാണ് നിശ്ചിത വ്യവസ്ഥ. ബൈതുല്‍മാല്‍ സകാത്ത് സംഖ്യ അര്‍ഹരായ അവകാശികള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ജമാഅത്ത് ഘടകങ്ങളോ പ്രവര്‍ത്തനവൃത്തങ്ങളോ നിലവിലുള്ള പ്രദേശങ്ങളില്‍, സഹകരിക്കുന്ന എല്ലാ മുസ്ലിംകളില്‍നിന്നും സകാത്ത് തുക പിരിച്ചെടുത്ത് അതതു പ്രദേശത്തെ അര്‍ഹര്‍ക്കിടയില്‍ വിതരണംചെയ്യുന്ന സംഘടിത സംവിധാനവും നിലവിലുണ്ട്. ഫിത്ര്‍ സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും ഏതാണ്െടല്ലാ ഹല്‍ഖകളും കാര്യക്ഷമമായി നടത്തിവരുന്നു.
പാവങ്ങളെയും ഇടത്തരക്കാരെയും കടക്കെണിയില്‍നിന്ന് ഒരളവോളമെങ്കിലും രക്ഷിക്കാനുതകുന്ന ഏര്‍പ്പാടാണ് പലിശരഹിത വായ്പാനിധികള്‍. ഇത്തരം നിധികളുടെ ഏകീകരണത്തിനും പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി ഒരു മാര്‍ഗനിര്‍ദേശക വേദി നിലവില്‍വന്നിട്ടുണ്ട്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ആപത്തുകള്‍ നേരിട്ടവര്‍ക്കുള്ള ധനസഹായവും ജമാഅത്തിന്റെ സാമൂഹികസേവന സംരംഭങ്ങളില്‍ എല്ലായ്പോഴും പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ഓരോ ഘടകവും അതിന്റെ പരിധിയില്‍ നിറവേറ്റുന്ന ഈ സേവനം പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് സംസ്ഥാനതലത്തിലും നിര്‍വഹിക്കാറുണ്ട്. ദുരിതാശ്വാസ ജനസേവനരംഗത്തെ സജീവ കായിക സാന്നിധ്യമാണ് ഐഡിയല്‍ റിലീഫ് വിംഗ്.
ആതുരശുശ്രൂഷാ രംഗത്ത് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംരംഭങ്ങള്‍ എടുത്തുപറയത്തക്കതാണ്. ശാന്തി ഹോസ്പിറ്റല്‍(ഓമശ്ശേരി), അന്‍സാര്‍ ഹോസ്പിറ്റല്‍(പെരുമ്പിലാവ്), അല്‍ഹുദാ ട്രസ്റ് ഹോസ്പിറ്റല്‍(ഹരിപ്പാട്), ഐ.എം.ടി. ഹോസ്പിറ്റല്‍(കൊടുങ്ങല്ലൂര്‍) എന്നിവ സേവനരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഡോക്ടര്‍മാരുടെ എത്തിക്കല്‍ മെഡിക്കല്‍ ഫോറം, മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോജക്റ്റ് എന്നീ മഹല്‍ സേവന സംരംഭങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റുകളും സൊസൈറ്റികളും അനാഥസംരക്ഷണ രംഗത്തേക്ക് ചെയ്ത് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. എടുത്തുപറയാവുന്ന ഏറ്റവും വലിയ സ്ഥാപനം വാടാനപ്പള്ളി ഇസ്ലാമിക് എഡ്യുക്കേഷന്‍ ട്രസ്റിന്റെ കീഴിലുള്ള അനാഥശാലതന്നെ. 1989-ല്‍ കൊടിയത്തൂര്‍ വാദിറഹ്മ കോംപ്ളക്സില്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ സ്ഥാപിച്ച അല്‍ഇസ്ലാഹ് ഓര്‍ഫനേജ് വൃത്തിയിലും വ്യവസ്ഥയിലും പഠനനിലവാരത്തിലും മൊത്തം അനാഥശാലകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ജമാഅത്ത് സ്ഥാപനങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. തിരൂര്‍ക്കാട് ഹമദ് ഐ.ടി.സി, പഴയങ്ങാടി വാദിഹുദായിലെ ഐ.ടി.സി, കാസര്‍കോട് ആലിയ കോംപ്ളക്സിലെ ആലിയ ടെക്നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, പെരുമ്പിലാവ് അന്‍സാര്‍ ട്രസ്റിന്റെ കീഴില്‍ വനിതകള്‍ക്കായി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവ മികച്ച സ്ഥാപനങ്ങളാണ്.
സ്ത്രീധനത്തിനും വിവാഹങ്ങളോടനുബന്ധിച്ച ധൂര്‍ത്തിനുമെതിരെ കേരള ജമാഅത്തെ ഇസ്ലാമി 1987-ല്‍ സംഘടിപ്പിച്ച സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി ഈ ദിശയില്‍ ആസൂത്രിതമായ പ്രഥമ
കാല്‍വയ്പായിരുന്നു. ഇതിന്റെ ഫലമായി ഇസ്ലാമിക് മാര്യേജ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ കീഴില്‍ സ്ത്രീധനരഹിത വിവാഹങ്ങള്‍ ഒറ്റയായും കൂട്ടായും നടക്കുന്നു.
സ്ത്രീകള്‍, വിദ്യാര്‍ഥി യുവജനങ്ങള്‍ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍ക്കേ വനിതാക്ളാസുകള്‍ സംഘടിപ്പിച്ചുവന്നിരുന്നു. പിന്നീട് വനിതാ ഹല്‍ഖകള്‍ രൂപീകൃതമായി. 1960-ല്‍ ചേന്ദമംഗല്ലൂരില്‍ ആരംഭിച്ച മദ്റസത്തുല്‍ ബനാത്താണ് (ഇതുതന്നെയാണ് കേരളത്തിലെ പ്രഥമ മുസ്ലിം വനിതാ സ്ഥാപനവും) വനിതാ വിദ്യാഭ്യാസരംഗത്ത് ജമാഅത്ത് ആദ്യമാരംഭിച്ച സംരംഭം. ഇന്നത് ഇസ്ലാഹിയ വനിതാ കോളേജാണ്. തലശ്ശേരി, പെരിങ്ങാടി, വടകര, കുറ്റ്യാടി, വണ്ടൂര്‍, തിരൂര്‍ക്കാട്, കൊടുങ്ങല്ലൂര്‍, മുവാറ്റുപുഴ, മന്നം പറവൂര്‍ എന്നിവിടങ്ങളിലും ഇന്ന് ജമാഅത്ത് നിയന്ത്രണത്തിലുള്ള വനിതാ കോളേജുകളുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളേജിന്റെ അനുബന്ധ സ്ഥാപനമായ വണ്ടൂര്‍ വനിതാ കോളേജാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച യുവതികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃതരൂപവും കാര്യക്ഷമതയും കൈവന്നത് 1984-ല്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപീകരിക്കപ്പെട്ടതോടെയാണ്. വ്യാപകമായ പ്രചാരമുള്ള 'ആരാമം' വനിതാ മാസിക സ്ത്രീകളുടെ ബോധവല്‍ക്കരണത്തില്‍ ഗണനീയമായ പങ്കുവഹിക്കുന്നു.
1969-ല്‍ ഫാറൂഖ് കോളേജ് കാമ്പസ് കേന്ദ്രമാക്കി ജമാഅത്ത് അനുഭാവികളായ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ ഐഡിയല്‍ സ്റുഡന്റ്സ് ലീഗില്‍ ജമാഅത്തിന്റെ ഔദ്യോഗികാഭിമുഖ്യം ഉണ്ടായിരുന്നില്ലെങ്കിലും വിദ്യാര്‍ഥി യുവജനങ്ങളില്‍ ആദര്‍ശബോധം വളര്‍ത്തുന്നതില്‍ ആ സംഘടന പ്രശംസാര്‍ഹമായ പങ്കു വഹിക്കുകയുണ്ടായി. 1975-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ജമാഅത്ത് നിയമവിരുദ്ധമാക്കപ്പെട്ടപ്പോള്‍ ഐ.എസ്.എല്ലിനെ അതിന്റെ ഭാരവാഹികള്‍ പിരിച്ചുവിട്ടു. പിന്നീട് 1977-ല്‍ അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) ജമാഅത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി. ജമാഅത്തിന്റെ രക്ഷാധികാരിത്വം സ്വീകരിക്കുന്ന വിഷയത്തില്‍ വിയോജിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സിമി ജമാഅത്തുമായി അകന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. 1983-ല്‍ വിവിധ സംസ്ഥാനങ്ങളിലെ ജമാഅത്ത് അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്നു രൂപംനല്‍കിയ സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാധികാരത്തിലുള്ള വിദ്യാര്‍ഥി സംഘടന. ജമാഅത്ത് ഘടകങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളിലും എസ്.ഐ.ഒവിന് യൂനിറ്റുകളുണ്ട്.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്വിദ്യാര്‍ഥി യുവജനസംഘടനയായിട്ടാണ് ആരംഭിച്ചതെങ്കിലും എസ്.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിച്ച വിദ്യാര്‍ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങള്‍ക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു. പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ താരതമ്യേന യുവാക്കള്‍ കൂടുതലുള്ള കേരളത്തിലാണ് ഇസ്ലാമിക യുവജനസംഘടന ആദ്യമായി നിലവില്‍വന്നത്. 2003-ല്‍ കൂട്ടില്‍ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനമാരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്ളാച്ചിമട, എക്സ്പ്രസ് വേ, കരിമണല്‍ ഖനനം, പെണ്‍വാണിഭം, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങളില്‍ നടത്തിയ ജീവസ്സുറ്റ പ്രക്ഷോഭങ്ങളിലൂടെ ഇതിനകം വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2005 ഏപ്രില്‍ 23 -ന് പാലക്കാട് നടന്ന സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം വമ്പിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുകയുണ്ടായി.

No comments: