Tuesday, February 1, 2011

ഗാന്ധിജി ഗുജറാത്തിലേക്ക്, വീണ്ടും രക്തസാക്ഷിയാകാന്‍

ഗാന്ധിജി ഗുജറാത്തിലേക്ക്, വീണ്ടും രക്തസാക്ഷിയാകാന്‍
കോണ്‍ഗ്രസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 125ാം വാര്‍ഷികാഘോഷം സംബന്ധിച്ച് പരലോകത്ത് ഒരു ചര്‍ച്ചായോഗം നടക്കുന്നു. മൗലാനാമാരായ അബുല്‍കലാം ആസാദ്, മുഹമ്മദലി, ശൗക്കത്തലി, ഹസ്രത്ത് മൊഹാനി, മോത്തിലാല്‍ നെഹ്‌റു, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ജവഹര്‍ലാല്‍ നെഹ്‌റു, യാഖൂബ് ഹസന്‍സേട്ട്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാ ഗാന്ധി, വിത്തല്‍ഭായി പട്ടേല്‍, ഭുലാഭായി ദേശായി, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരഗാന്ധി, ഇ. മൊയ്തു മൗലവി, കെ.പി. കേശവമേനോന്‍, ചരിത്രകാരന്മാരായ കെ.കെ. മുഹമ്മദ് അബ്ദുല്‍കരീം, പി.എ. സെയ്തുമുഹമ്മദ്, കൊച്ചി തുറമുഖ തൊഴിലാളി യൂനിയന്‍ സംഘാടകരായിരുന്ന സുലൈമാന്‍ മാസ്റ്റര്‍, കൊച്ചുണ്ണി മാസ്റ്റര്‍, രക്തസാക്ഷികളായ സര്‍ദാര്‍ ഭഗത്‌സിങ്, ചന്ദ്രശേഖര ആസാദ്, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, എം.പി. നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, മലയംകുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍, ടി.എം. വര്‍ഗീസ്, പ്രഫ. ടി.ജെ. ജോര്‍ജ്, കെ.ജെ. ഹര്‍ഷല്‍, ഫിറോസ്ഗാന്ധി, വെളിയങ്കോട് ഉമര്‍ ഖാദി, സെയ്ഫുദ്ദീന്‍ കിച്ചലു, ആര്‍.വി. ശര്‍മ, മുത്തുരാമലിംഗ തേവര്‍, മൊറാര്‍ജി ദേശായി, വക്കം മൗലവി തുടങ്ങി നിരവധി പേര്‍ സദസ്സിലുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച ചേരിചേരാ നയത്തിന് കടകവിരുദ്ധമായി മന്‍മോഹന്‍സിങ് ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചേരിയിലണിനിരക്കാന്‍ ശ്രമിക്കുകയാണ്. ലജ്ജാകരമായ ഈ നടപടിയെ അനുകൂലിച്ചുകൊണ്ട് സോണിയഗാന്ധി നെഹ്‌റു കുടുംബത്തെതന്നെ അപമാനിക്കുന്നു. ഇങ്ങനെയൊക്കെ ഫിറോസ് ഗാന്ധി ഉച്ചത്തില്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിലെ പുതിയാപ്ലയെന്ന നിലയില്‍ മന്‍മോഹന്‍സിങ്-സോണിയ ചെയ്തികള്‍ മറ്റാരേക്കാളും തന്നെ ദുഃഖിതനാക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ജന്മം നല്‍കിയ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് ബി.ജെ.പി ഭരണത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ 'ഹലാക്കിന്റെ അവിലും കഞ്ഞിയും' വിവരിച്ചുകൊണ്ടാണ് ഫിറോസ് ഗാന്ധി ഭാഷണം നിര്‍ത്തിയത്.
ഇതെല്ലാം സദസ്യരെ -പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധിജിയെയും- വല്ലാതെ വികാരഭരിതരാക്കി. അപ്പോഴാണ് ഈയിടെ പരലോക പൗരത്വം സ്വീകരിച്ച ഗാന്ധിയന്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പാട് എഴുന്നേറ്റുനിന്ന് സൗമ്യസ്വരത്തില്‍ മൊഴിഞ്ഞത്: 'ഗുജറാത്തിലെ മുസ്‌ലിംകളെ കൂട്ടക്കശാപ്പിനിരയാക്കിയ ബി.ജെ.പിക്കാരന്‍ മുഖ്യമന്ത്രി മോഡി ഗാന്ധിജിക്ക് സ്മാരകം നിര്‍മിക്കാന്‍ പോകുന്നു. ആര്‍.എസ്.എസുകാരന്‍ നിഷ്ഠുരമായി വെടിവെച്ചുകൊന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വധിക്കുന്നുവെന്നല്ലേ ഇതിനര്‍ഥം?'
വൈദ്യഭൂഷണം തിരുമുല്‍പാട് നിര്‍ത്തിയ ഉടന്‍ ഗാന്ധിജി എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ചു: 'മോഡിയുടെ ഹിന്ദുത്വ ഭീകരതക്കെതിരെ പോരാടി എനിക്ക് വീണ്ടും രക്തസാക്ഷിയാകണം. അതിന് ഉടന്‍ ഗുജറാത്തിലേക്ക് പുറപ്പെടുന്നു.'
ഇതുകേട്ടപ്പോള്‍ സദസ്യര്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കി: 'ഹിന്ദുത്വ ഭീകരര്‍ നശിക്കട്ടെ, മഹാത്മാഗാന്ധി നീണാള്‍ വാഴട്ടെ.' ഇതുകേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. കുറേ നിമിഷങ്ങള്‍ക്കുശേഷമാണ് സ്വപ്‌നം കാണുകയായിരുന്നുവെന്ന് ബോധ്യമായത്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകളെ രക്ഷിക്കാന്‍വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രാണന്‍ നഷ്ടപ്പെട്ട ഗാന്ധിജി, ഇന്നുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ പോരിനിറങ്ങുമായിരുന്നു, തീര്‍ച്ച. അതുകൊണ്ടാണ് ഞാന്‍ കണ്ട സ്വപ്‌നം വായനക്കാരുമായി പങ്കുവെക്കുന്നത്.
എന്‍.ഡി.എ വിരുദ്ധര്‍
യോജിച്ചിരുന്നെങ്കില്‍

ബിഹാറില്‍ ഈയിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിനെപറ്റി അറിയാന്‍ ജിദ്ദയില്‍നിന്ന് സി.എഫ്. കുര്യന്‍ എഴുതിയിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലതുപക്ഷമായ എന്‍.ഡി.എയാണ് കുറേക്കാലമായി ബിഹാര്‍ ഭരിക്കുന്നത്. അവര്‍പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം വിജയം ശാശ്വതമല്ലെന്ന് ഇന്ത്യയില്‍ തന്നെ അനുഭവങ്ങളുണ്ട്. 1971ല്‍ ഇന്ദിര ഗാന്ധി നേടിയ വന്‍വിജയം, 1984ല്‍ രാജീവ് ഗാന്ധി നേടിയ വമ്പിച്ച ഭൂരിപക്ഷം, 1984ല്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്കുണ്ടായ വന്‍കുതിപ്പ് -ഇതെല്ലാം ഇപ്പോള്‍ ഗതകാല സ്മരണകള്‍ മാത്രമായിരിക്കുന്നു. നിരവധി വര്‍ഷങ്ങളായി പശ്ചിമ ബംഗാളില്‍ ഭരണം കൈയാളിക്കൊണ്ടിരിക്കുന്ന സി.പി.എം മുന്നണിക്ക് ലോക്‌സഭ-തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ ഈയിടെയുണ്ടായ തിരിച്ചടി ഇതോട് ചേര്‍ത്തുവായിക്കുക.
എന്‍.ഡി.എക്ക് ബിഹാറില്‍ ഇത്തവണ 39 ശതമാനം വോട്ടുകള്‍ ലഭിച്ചു. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രധാന എതിര്‍പക്ഷത്തിനു 25.63 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 8.38 ശതമാനം വോട്ടുകളും മാത്രമേ നേടാനായുള്ളൂ. ഇടതുപക്ഷത്ത് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് സി.പി.ഐ-എം.എല്ലിനാണ് -1.79 ശതമാനം. തൊട്ടടുത്ത് സി.പി.ഐ -1.69 ശതമാനം, സി.പി.എമ്മിന് മുക്കാല്‍ ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രം. ബി.എസ്.പി, എന്‍.സി.പി, ജനതാദള്‍ -എസ്, എസ്.പി എന്നീ പാര്‍ട്ടികള്‍ക്ക് മൊത്തം 6.38 ശതമാനം.
മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ബിഹാറിലെ മലപ്പുറം ജില്ലയെന്ന് വിശേഷിപ്പിക്കാവുന്ന കിഷന്‍ഗഞ്ച് ജില്ലയില്‍ ഒരൊറ്റ സീറ്റും എന്‍.ഡി.എക്ക് ലഭിച്ചില്ല. മൊത്തം നാല് സീറ്റുകളുള്ളതില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ഓരോന്ന് ലാലു, പാസ്വാന്‍ കക്ഷികളും നേടി. ബിഹാര്‍ ഭരണം പിടിച്ചടക്കാന്‍വേണ്ടി ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് വെറും നാലു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷത്തുനിന്ന് ഒരു സി.പി.ഐക്കാരന്‍ മാത്രമേ ഇപ്പോള്‍ അസംബ്ലിയിലുള്ളൂ. മുമ്പ് ഏഴ് എം.എല്‍.എമാരുണ്ടായിരുന്ന സി.പി.ഐ-എം.എല്‍ ഇത്തവണ സംപൂജ്യരാണ്. ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസടക്കമുള്ള എന്‍.ഡി.എ വിരുദ്ധ കക്ഷികള്‍ യോജിച്ച് മത്സരിച്ചിരുന്നെങ്കില്‍ സ്ഥിതി വളരെ വ്യത്യസ്തമാകുമായിരുന്നു. ഇനിയെങ്കിലും അവര്‍ക്ക് വിവേകമുദിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
പിന്‍കുറി: 19 മുസ്‌ലിം എം.എല്‍.എമാരാണ് ഇപ്പോള്‍ ബിഹാറിലുള്ളത്. കോണ്‍ഗ്രസിന്റെ നാലില്‍ മൂന്നും മുസ്‌ലിംകളാണ്.
104 സ്ഥാനാര്‍ഥികളുമായി മത്സരിച്ച് 5,20,352 വോട്ടുകള്‍ നേടിയ സി.പി.ഐ-എം.എല്‍ മാവോയിസ്റ്റുകളല്ല. സി.പി.ഐ-സി.പി.എം  യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളല്ല എന്നാണവരുടെ നിലപാട്.
അന്ന്  ജൂതര്‍, ഇന്ന് മുസ്‌ലിംകള്‍
ദുന്‍യാവില്‍ ഫാഷിസം എന്ന ദുര്‍ഭൂതത്തെ അവതരിപ്പിച്ച ഹിറ്റ്‌ലര്‍-മുസോളിനിമാരുടെ കാലത്ത് ഫാഷിസ്റ്റുകളുടെ മുഖ്യശത്രു ജൂതന്മാരായിരുന്നു. ഇന്നത്തെ ഫാഷിസ്റ്റുകള്‍ക്ക് മുഖ്യശത്രു മുസ്‌ലിംകളാണ്, ഇന്ത്യയിലായാലും ഇംഗ്ലണ്ടിലായാലും.
ബ്രിട്ടനിലെ ഒരു ചെറുനഗരമായ സ്‌റ്റോക്കില്‍ ഫാഷിസ്റ്റുകള്‍ക്ക് സ്വല്‍പം ജനപിന്തുണയുണ്ട്. പ്രധാന ഫാഷിസ്റ്റ് കക്ഷിയായ ബ്രിട്ടീഷ് നാഷനല്‍ പാര്‍ട്ടിക്ക് നഗരസഭയില്‍ അഞ്ച് കൗണ്‍സിലര്‍മാരുണ്ട്. ഇന്ത്യയിലെ ശിവസേനയുടെ ബ്രിട്ടീഷ് പതിപ്പായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ഇവിടെ സജീവമാണ്.
സ്‌റ്റോക്കില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിംകള്‍ ഒരു പള്ളി പണിയാന്‍ ശ്രമിച്ചപ്പോള്‍ ഫാഷിസ്റ്റുകള്‍ അതിനെ ശക്തിയായി എതിര്‍ത്തു. എന്നിട്ടും പള്ളി ഉയര്‍ന്നുവന്നു. ഇപ്പോള്‍ അതിനെ തീയിട്ട് നശിപ്പിക്കാന്‍ ഫാഷിസ്റ്റുകള്‍ ശ്രമിച്ചു. അതിന്റെ പേരില്‍ പിടികൂടിയ മൂന്ന് ഫാഷിസ്റ്റുകളെ ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയച്ച് സംഭവം നിസ്സാരവത്കരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
ബ്രിട്ടനിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന മുസ്‌ലിം കുട്ടികളെ എടങ്ങേറാക്കല്‍ ഫാഷിസ്റ്റുകളുടെ മാത്രമല്ല പൊലീസിന്റെയും ഇഷ്ടവിനോദമായിരിക്കുന്നു. കുറേ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അംഗത്വമുള്ള ഇസ്‌ലാമിക് സൊസൈറ്റി പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലാണ്. അതിലുള്ള മുസ്‌ലിം വിദ്യാര്‍ഥികളുടെ പേരും മറ്റു വിവരങ്ങളും പൊലീസാവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരമായും ധാര്‍മികമായും ബാധ്യതയുള്ള സ്റ്റുഡന്റ്‌സ് യൂനിയന്‍ അത് മറന്നു. എണ്ണൂറ് കുട്ടികളുടെ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്തത്.
ഇതിനെതിരെ യു.എ.എഫ് എന്ന സംഘടനയടക്കമുള്ള പലരും ശബ്ദമുയര്‍ത്തുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.
പിന്‍കുറി: ഈ വാര്‍ത്തകള്‍ സോഷ്യലിസ്റ്റ് വര്‍ക്കര്‍ എന്ന ലണ്ടന്‍ വാരികയിലാണ് ഞാന്‍ വായിച്ചത്.
ഒറ്റയാള്‍ പോരാട്ടം
വടക്കേ മലബാറിലെ ഒരിടത്തരം കുടുംബാംഗമായ ടി.പി. ബാലകൃഷ്ണന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1942ലെ ക്വിറ്റിന്ത്യാ സമരം. അക്കാലത്തെ മിക്ക വിദ്യാര്‍ഥികളെയും പോലെ ബാലനും സമരക്കാരനായി.
ആ യുവാവ് പിന്നീട് തൊഴില്‍തേടി ബോംബെയിലെത്തി. ഒരു പ്രമുഖ കമ്പനിയില്‍ സ്‌റ്റെനോ ആയി. അധികം താമസിയാതെ ആ ഫാക്ടറിയിലെയും മറ്റും ട്രേഡ് യൂനിയന്‍ നേതാവ്. അതോടൊപ്പം രാഷ്ട്രീയത്തിലും സജീവം. ആദ്യം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍, പിന്നീട് ആര്‍.എസ്.പിയില്‍. അക്കാലത്താണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്.
തന്റെ വാസസ്ഥലത്തിനു ചുറ്റുപാടുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുക്കുക ആ വിപ്ലവകാരിയുടെ ഇഷ്ടവിനോദമായിരുന്നു. അതിന് ഒരു പ്രതിഫലവും സ്വീകരിക്കില്ല. ജീവിതവിജയം നേടാന്‍ ഒരുപാട് പേര്‍ക്ക് ബാലന്റെ ട്യൂഷന്‍ സഹായകമായിട്ടുണ്ട്.
ഒരു മതത്തിലും വിശ്വാസമില്ലാത്ത താന്‍ ഹിന്ദുവാണെന്ന് തെറ്റായി ധരിക്കപ്പെടാതിരിക്കാന്‍വേണ്ടി ബാലകൃഷ്ണന്‍ തന്റെ പേര് നിയമാനുസൃതം മാറ്റി -ബാല്‍ ഇന്‍സാന്‍. ക്രമേണ ബാല്‍ ഇന്‍സാന് രാഷ്ട്രീയമടക്കമുള്ള പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാതെയായി.
ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം സ്വസ്ഥമായി ജീവിതം കഴിച്ചുകൂട്ടാന്‍ ഒരിടം കണ്ടുപിടിക്കാന്‍ എന്റെ മരുമകന്റെ സഹായം തേടി. സേലത്ത് (തമിഴ്‌നാട്) സ്ഥിരതാമസക്കാരനായ അയാള്‍ ഒരു തമിഴ്ഗ്രാമത്തില്‍ ബാല്‍ ഇന്‍സാനെ കുടിയിരുത്തി. അന്നുമുതല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ശ്രമം തുടങ്ങി. ഒറ്റയാള്‍ക്ക് മാത്രമായി റേഷന്‍കാര്‍ഡ് അനുവദിക്കാന്‍ സാധ്യമല്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് നിയമവിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ബാല്‍ ഇന്‍സാന്‍ മുഴുകി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ ഒറ്റയാള്‍ പോരാട്ടം വിജയിച്ചിരിക്കുന്നു. ബാല്‍ ഇന്‍സാന്റെ മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍  ഇപ്പോള്‍ റേഷന്‍കാര്‍ഡ് നല്‍കിയിരിക്കുന്നു.
ഗുണപാഠം: എത്ര തിരിച്ചടിയുണ്ടായാലും അന്തിമ വിജയം നീതിക്കും സത്യത്തിനും.
ബിലാലിനെപ്പറ്റി
'ദ ബ്ലാക്‌പേള്‍' എന്ന ശീര്‍ഷകത്തില്‍ അജീര്‍കുട്ടി (ഇടവ) ആംഗലഭാഷയില്‍ രചിച്ച കഥാകാവ്യം ഈയിടെയാണ് ഞാന്‍ വായിച്ചത്. മുഹമ്മദ് നബിയുടെ സന്തത സഹചാരിയായിരുന്ന ബിലാല്‍ എന്ന കറുമ്പനെപ്പറ്റി കറുത്തമുത്ത് എന്ന ശീര്‍ഷകത്തിലുള്ള പി.ടി. അബ്ദുറഹ്മാന്റെ കാവ്യത്തിന്റെ മൊഴിമാറ്റമാണിത്. കറുത്തമുത്തും ഞാന്‍ വായിച്ചിട്ടുണ്ട്. അതിനെക്കാള്‍ എനിക്ക് 'ക്ഷ' പിടിച്ചത് അജീര്‍കുട്ടിയുടെ 'ദ ബ്ലാക്‌പേള്‍' ആണ്.
l

No comments: